Friday, April 5, 2013

ബുദ്ധന്റെ ചിരി


കേൾക്കുക തഥാഗത, ഭൂമിയുടെ മുറിവുകൾ
ഒഴുകുന്ന നിണമോടെയാർത്തു കേഴുന്നിതാ!
നോക്കൂ മഹാകാശം കണ്ണീർ പൊഴിക്കാതെ-
യകലങ്ങളിൽ മൂകസാക്ഷിയായ് നിൽക്കുന്നു.
അലറിയെത്തും കാറ്റ് പാഴ്‌മുളം തണ്ടിലൂ-
ടൊരു ദു:ഖഗാനമായ് എങ്ങും മുഴങ്ങുന്നു.

ഈ വഴി വരാതെത്ര ചൈത്രം കടന്നുപോയ്
കരിയുന്നു ജീവന്റെ നാമ്പുകളൊക്കെയും!
എങ്ങും കബന്ധങ്ങൾ, മുറിവേറ്റു വീണവർ;
വിടരുവാനാകാതെ വാടുന്ന ബാല്യങ്ങൾ,
കരളുരുകി മാഴ്‌കുന്ന പെറ്റമ്മമാർ, ജീവ-
രക്തത്തിലലിയുന്ന തുടുസാന്ധ്യശോഭകൾ.

കണ്ണു പൊത്തൂ, നമ്മൾ കാണാതിരിക്കുക
ഹൃദയം പിളർക്കുമീ നേരിന്റെ കാഴ്ചകൾ.
മരണം പതുങ്ങുമീ വഴികളിൽ നിന്നു നാം
വേഗം മടങ്ങുക, തങ്ങി നിന്നീടുകിൽ
കൂർത്തൊരു വാൾമുന നീണ്ടിടാം; നമ്മുടെ
ജീവനൊരു തേങ്ങലിൽ ഇല്ലാതെയായിടാം.

പറയൂ തഥാഗത, ഏതു ബോധിച്ചോട്ടി-
ലിനി ഞങ്ങൾ മൗനഹ്രദങ്ങൾ കണ്ടെത്തണം?
എല്ലാമറിഞ്ഞിട്ടു,മറിയാത്ത ഭാവത്തിൽ
നീ ചിരിക്കുമ്പോൾ ഒടുങ്ങുന്നു സർവവും..


(വളരെ നാൾ മുമ്പെഴുതിയ ഒരു കവിത)

Tuesday, October 27, 2009

നീയും ഞാനും

നീ,
ജന്മാന്തരങ്ങള്‍ക്കപ്പുറം
ഏതോ തമോരാശിയില്‍
എനിക്കായിപ്പിറന്ന ഒറ്റ നക്ഷത്രം.

ഞാന്‍,
മരണം പൂക്കുന്ന താഴ്വരയില്‍
നിന്നെ സ്വപ്നം കണ്ടുറങ്ങുന്ന
ദേശാടകന്‍.

നീ,
വാക്കിന്‍ സമുദ്രം
മിഴികളിലൊളിപ്പിച്ച്
എന്നുള്‍ഭിത്തികളെത്തകര്‍ത്ത
ശാന്ത വിസ്മയം.

ഞാന്‍,
നിന്നെ, നിന്നെ മാത്രം തേടി
ഒഴുകിയെത്തുന്ന
സങ്കടത്തിന്‍ നദി.

നമ്മള്‍,
മഴതന്‍ സങ്കീര്‍ത്തനങ്ങള്‍ക്കിടയിലൂടെ
കൈ കോര്‍ത്തു പോകേ,
ആത്മാവില്‍ പരസ്പരം
തൊട്ടറിഞ്ഞവര്‍.